മലമ്പുഴയിൽ മത്സരിക്കാൻ യുഡിഎഫ് ക്ഷണം; നിലപാട് വ്യക്തമാക്കി എ. സുരേഷ്
ഷീബ വിജയൻ
വി.എസ്. അച്യുതാനന്ദന്റെ തട്ടകമായിരുന്ന മലമ്പുഴയിൽ സ്ഥാനാർത്ഥിയാകാൻ യുഡിഎഫ് നേതാക്കൾ തന്നെ സമീപിച്ചതായി അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് വെളിപ്പെടുത്തി. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ താൻ ഇതുവരെ തീരുമാനമെടുക്കുകയോ കോൺഗ്രസ് നേതൃത്വത്തെ നിലപാട് അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് പതിനൊന്ന് വർഷമായെങ്കിലും താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ താൽപ്പര്യമില്ലെന്നുമാണ് സുരേഷിന്റെ നിലപാട്. വി.എസിന്റെ മകൻ അരുൺകുമാർ ഇടതുപക്ഷ സ്ഥാനാർത്ഥിയായി വന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സുരേഷ് യുഡിഎഫ് പക്ഷത്തേക്ക് മാറാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഒരു ഇടതുകോട്ടയായ മലമ്പുഴയിൽ സുരേഷിനെപ്പോലൊരാളെ ലഭിച്ചാൽ വലിയ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
sadasdadsads


