കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി; ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
ഷീബ വിജയൻ
സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ ഉന്നയിച്ച സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനെതിരെ ആന്റോ ആന്റണി എംപി നിയമനടപടി സ്വീകരിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ആന്റോ ആന്റണിയുടെ ബംഗളൂരുവിലെ ഭൂമി ഇടപാടുകളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കൈപ്പറ്റിയതിനെക്കുറിച്ചും ഉദയഭാനു കഴിഞ്ഞ ദിവസം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനായി വിവരാവകാശ അപേക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആന്റോ ആന്റണിയുടെ നിലപാട്. മുന്നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ജയിൽവാസമനുഭവിച്ച ഒരു ധനകാര്യ സ്ഥാപന ഉടമയെ ഉപയോഗിച്ച് സിപിഎം നടത്തുന്ന തരംതാഴ്ന്ന രാഷ്ട്രീയ കളിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താൻ പണം കൈപ്പറ്റി എന്നതിന് എന്തെങ്കിലും രേഖയുണ്ടെങ്കിൽ പുറത്തുവിടാൻ സിപിഎമ്മിനെയോ ആ സ്ഥാപന ഉടമയെയോ അദ്ദേഹം വെല്ലുവിളിച്ചു. 2019-ൽ ലഭിച്ച സഹായം തിരികെ നൽകിയതാണെന്നും വർഷങ്ങൾക്കുശേഷം ഇപ്പോൾ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ശബരിമല സ്വർണ്ണക്കൊള്ളയുമായും തന്ത്രിയുടെ പണം പിൻവലിച്ചതുമായും ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അന്വേഷണത്തിൽ പൊളിഞ്ഞതാണെന്ന് എംപി ഓർമ്മിപ്പിച്ചു. സ്വർണ്ണക്കൊള്ളയിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ വേണ്ടി ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വ്യാജ കഥകൾ ഇപ്പോൾ ചമയ്ക്കുന്നതെന്നും ആന്റോ ആന്റണി വ്യക്തമാക്കി.
saadsadsadssa


