80 കോടി ചിലവിൽ കരുണാനിധിയുടെ പേനയുടെ സ്മാരകം: വ്യാപക പ്രതിഷേധം

തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധിയുടെ ഓർമ്മക്കായി 80 കോടി ചെലവിൽ ചെന്നൈ മറീനാ ബീച്ചിൽ നിർമ്മിക്കുന്ന സ്മാരകത്തിനെതിരെ കനത്ത പ്രതിഷേധം. പദ്ധതിയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും, ഡിഎംകെ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് മറീനാ ബീച്ചിൽ നടന്നത്.
കരുണാനിധിയുടെ പേന പ്രതിമ കടലിൽ സ്ഥാപിച്ചാൽ ഇടിച്ചുകളയുമെന്നു നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രഖ്യാപിച്ചതോടെ തെളിവെടുപ്പ് സംഘർഷത്തിലേക്ക് വഴിമാറി. വേണമെങ്കിൽ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നിങ്ങൾ പ്രതിമ സ്ഥാപിച്ചോളു, എന്നാൽ കടൽക്കരയിൽ സ്മാരകം വേണ്ടെന്ന് സീമാൻ പറഞ്ഞു. മറീനാ ബീച്ചിൽ നിന്ന് 36 മീറ്റർ കടലിലേക്ക് തള്ളിയാണു സ്മാരകം നിർമ്മിക്കുന്നത്. കലൈഞ്ജറുടെ എഴുത്തിന്‍റെ മഹിമയുടെ പ്രതീകമായി 137 അടി ഉയരമുള്ള മാർബിളിൽ തീർത്ത പേനയാണ് സ്മാരകത്തിന്റെ പ്രധാന ആകർഷണം.
സെപ്റ്റംബറിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്കു ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഇടയിൽ തെളിവെടുപ്പ് നടത്തി റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മലിനീകരണ നിയന്ത്രണബോർഡ് മറീനയിൽ തെളിവെടുപ്പ് നടത്തിയത്.
സ്മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും പാരിസ്ഥിക പ്രശ്നങ്ങൾക്കു കാരണമാകുമെന്നും പറഞ്ഞു മലിനീകരണ നിയന്ത്രണ ബോർഡിന്റെ തെളിവെടുപ്പ് ജനം തടഞ്ഞു. അതേസമയം, കന്യാകുമാരിയിലെ 132 അടി ഉയരമുള്ള തിരുവെള്ളൂർ പ്രതിമയെ മറികടക്കുന്ന സ്മാരകങ്ങളൊന്നും തമിഴ്നാട്ടിൽ വേണ്ടെന്നും ഒരു കൂട്ടർ വാദിക്കുന്നു. പദ്ധതി പ്രദേശത്ത് അടുത്ത ദിവസം വീണ്ടും തെളിവെടുപ്പ് നടത്താനാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ തീരുമാനം.
5w34