വന്‍ ദുരന്തം ഒഴിവായി: തീപ്പിടിച്ച പട്ന-ഡല്‍ഹി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി


പട്ന-ഡല്‍ഹി സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കി.  ബോയിംഗ് 727  വിമാനത്തിന്റെ ഇടത് ചിറകിനാണ്  തീപ്പിടിച്ചത്. തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം പട്നയിലെ ബിഹ്ത എയര്‍ഫോഴ്സ് സ്റ്റേഷനില്‍ അടിയന്തരമായി ഇറക്കി. 185 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.

'വിമാനത്തിന്റെ ഇടതു ചിറകിലാണ് തീജ്വാലകള്‍ കണ്ടത്. അത് ഉടനെ നിലത്തിറക്കി . രണ്ട് ബ്ലേഡുകള്‍ക്ക് വളവുണ്ടായിട്ടുണ്ട്. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും എന്‍ജിനീയറിങ് സംഘം കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ' പട്ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗ് അറിയിച്ചു. 

ഉച്ചതിരിഞ്ഞ് 12.30നാണ് പട്‌നയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തത്. വിമാനം പറന്നുയര്‍ന്നപ്പോള്‍ മുതല്‍ വിമാനത്തില്‍ എന്തോ പന്തികേട് തോന്നിയതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു.

'യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ ലൈറ്റുകള്‍ മിന്നിത്തുടങ്ങി. ഫ്‌ലൈറ്റ് പറന്നുയര്‍ന്ന സമയം മുതല്‍ ഞങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നി. ഇത് പൂര്‍ണ്ണമായും സ്‌പൈസ് ജെറ്റിന്റെ അശ്രദ്ധയാണ്.' യാത്രക്കാരില്‍ ഒരാള്‍ പ്രതികരിച്ചു

ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. വിമാനം ബോയിംഗ് 727 ആണെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനം സാധാരണ പറക്കുന്ന ഉയരത്തിലേയ്ക്ക് എത്തുന്നതിന് മുമ്പേയാണ് തീപ്പിടുത്തം ശ്രദ്ധയില്‍ പെട്ടത്. പട്നയിലെ ബിഹ്ത എയര്‍ഫോഴ്സ് സ്റ്റേഷനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിന് മുമ്പ് ഏകദേശം 25 മിനിറ്റോളം അത് അന്തരീക്ഷത്തില്‍ തുടരേണ്ടിവന്നു. 

ലാന്‍ഡ് ചെയ്തയുടന്‍, പോലീസും വ്യോമസേനാംഗങ്ങളും ചേര്‍ന്ന് എല്ലാ യാത്രക്കാരെയും പരിക്കേല്‍ക്കാതെ വിമാനത്തിന് പുറത്തെത്തിച്ചു. 

You might also like

Most Viewed