നുഴഞ്ഞുകയറുന്നതിനായി ഇന്ത്യ−പാക്ക് അതിർത്തിയിൽ ഭീകരർ നിർമിച്ച തുരങ്കം കണ്ടെത്തി

നുഴഞ്ഞുകയറുന്നതിനായി ഇന്ത്യ−പാക്ക് അതിർത്തിയിൽ ഭീകരർ നിർമിച്ച ഭൂഗർഭ തുരങ്കം കണ്ടെത്തി. അതിർത്തിരക്ഷാ സേനയാണ് സാംബ മേഖലയിൽ തുരങ്കം കണ്ടെത്തിയത്. നുഴഞ്ഞുകയറിയ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് തുരങ്കം കണ്ടെത്തിയത്. ബോർഡർ ഔട്ട്പോസ്റ്റ് ഏരിയയായ ചക് ഫക്വിറയിൽ വൈകുന്നേരം 5.30 ഓടെയാണ് തുരങ്കം ശ്രദ്ധ യിൽപ്പെട്ടത്. പാക്കിസ്ഥാൻ പോസ്റ്റിന് എതിർവശത്തായി, ഇന്ത്യൻ അതിർത്തിയിൽ നിന്ന് 150 മീറ്ററും, അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയാണ് തുരങ്കം നിർമിച്ചിരിക്കുന്നത്.
തുരങ്കത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇരുട്ടായതിനാൽ വിശദമായ തെരച്ചിൽ നടത്താൻ കഴി ഞ്ഞില്ലെന്നും അടുത്തദിവസം പരിശോധന നടത്തുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.