പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലേക്ക് തൃണമൂലിനെ ക്ഷണിക്കാതെ സോണിയ
ന്യൂഡൽഹി: സസ്പെൻഷനിലായ രാജ്യസഭ എംപിമാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയാൻ വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലേക്ക് മമത ബാനർജിയെ ക്ഷണിച്ചില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ എൻസിപി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ഡിഎംകെ നേതാവ് ടി.ആർ ബാലു, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോണ്‍ഫറൻസ് പാർട്ടി നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിനെത്തിയിരുന്നു. എന്നാൽ കോൺഗ്രസുമായി ഭിന്നതയിലായ തൃണമൂൽ കോണ്‍ഗ്രസിനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. യോഗത്തിൽ ആം ആദ്മി പാർട്ടിയും ബിഎസ്പി, എസ്പി പാർട്ടികളും പങ്കെടുത്തില്ല. എംപിമാരെ തിരിച്ചെടുക്കുന്ന വിഷയം രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുമായി സംസാരിക്കാൻ എൻസിപി നേതാവ് ശരദ് പവാറിനോട് യോഗം ആവശ്യപ്പെട്ടു. സഭയുടെ പ്രവർത്തനം സുഖമമായി മുന്നോട്ടുകൊണ്ടുപോകാൻ വിഷയം ചർച്ച ചെയ്യാൻ വെങ്കയ്യ നായിഡു പ്രതിപക്ഷ നേതാവിനോടും സഭാ നേതാവിനോടും ആവശ്യപ്പെട്ടിരുന്നു.