ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ മോഹം തള്ളി ഡെന്മാർക്കും ഗ്രീൻലൻഡും
ഷീബ വിജയൻ
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിക്ക് കനത്ത തിരിച്ചടി. വൈറ്റ് ഹൗസിൽ യുഎസ്, ഡെന്മാർക്ക്, ഗ്രീൻലൻഡ് പ്രതിനിധികൾ പങ്കെടുത്ത ഒരു മണിക്കൂർ നീണ്ട ചർച്ചയിലും ഡെന്മാർക്കും ഗ്രീൻലൻഡും ട്രംപിന്റെ നിർദ്ദേശത്തെ ശക്തമായി തള്ളി.
അമേരിക്കയുടെ നീക്കത്തോട് മൗലികമായ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഡെന്മാർക്ക് വിദേശകാര്യ മന്ത്രി ലാർസ് റാസ്‌മ്യുസൻ വ്യക്തമാക്കി. അതേസമയം, നയതന്ത്ര ബന്ധം നിലനിർത്തുന്നതിന്റെ ഭാഗമായി ഒരു സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്നും കൂടുതൽ സൈനിക കേന്ദ്രങ്ങൾ അനുവദിക്കുന്നതിൽ തുറന്ന സമീപനമാണുള്ളതെന്നും ഡെന്മാർക്ക് അറിയിച്ചു.
ഗ്രീൻലൻഡ് നിലവിൽ സുരക്ഷിതമല്ലെന്നും അവിടെ ആകെ രണ്ട് നായ്‌വണ്ടികൾ മാത്രമാണുള്ളതെന്നും പറഞ്ഞ് ഗ്രീൻലൻഡ് പ്രധാനമന്ത്രിയെ ട്രംപ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. അമേരിക്കയ്ക്കും ഡെന്മാർക്കിനുമിടയിൽ ഒരു പക്ഷം ചേരേണ്ടി വന്നാൽ ഡെന്മാർക്കിനൊപ്പം നിൽക്കുമെന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് വ്യക്തമാക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഗ്രീൻലൻഡ് വില്പനയ്ക്കില്ലെന്ന കർശന നിലപാടിലാണ് ഡെന്മാർക്ക് ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
defsasddsafdfsa


