ഡോ. കഫീൽ ഖാനെ യുപി സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു
ലഖ്നൗ: ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കഫീൽ ഖാനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ബിആർഡി മെഡിക്കൽ കോളേജിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ നിലവിൽ സസ്പെൻഷനിലാണ് കഫീൽ ഖാൻ. സസ്പെൻഷനെതിരെ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് സർക്കാർ അദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഖാനെ പുറത്താക്കിയ വാർത്ത സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഔദ്യോഗികമായ പിരിച്ചുവിടൽ ഉത്തരവ് തനിക്ക് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2017 ഓഗസ്റ്റിൽ ബിആർഡി ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസപ്പെട്ട് 60 ലധികം കുട്ടികൾ മരിച്ചിരുന്നു. ഈ സംഭവത്തിൽ കഫീൽ ഖാനെതിരെ സർക്കാർ നിയമനടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും സംസ്ഥാന സർക്കാർ പിന്നീട് കഫീൽ ഖാനെതിരേ കേസെടുത്തു.