ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും എന്തിന് മോൻസന്‍റെ വീട്ടിൽ പോയതെന്ന് ഹൈക്കോടതി
കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രാഹിനുമെതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും എന്തിന് മോൻസന്‍റെ വീട്ടിൽ പോയിയെന്നും കോടതി ചോദിച്ചു. മോൻസൺ മാവുങ്കലിന് എതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി വിമർശനം. മനോജ് അയച്ച കത്ത് എവിടെയാണെന്ന് ചോദിച്ച കോടതി മനോജ് അന്വേഷണത്തിന് കത്ത് നൽകിയെന്ന് വാദം തെറ്റല്ലേ എന്നും ചോദിച്ചു.
പോലീസ് മേധാവിയും എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസിൽ ഉരുണ്ടു കളിക്കരുതെന്നും ഡിജിപിയോട് (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) കോടതി പറഞ്ഞു. കേസ് കൂടുതൽ വാദം കേൾക്കാനായി ഇന്ന് ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് നൽകിയത്. മോൻസണ് എതിരെ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോകനാഥ് ബെഹ്റ എഴുതിയ കത്തും കോടതിക്ക് കൈമാറിയിട്ടുണ്ട്. പുരാവസ്തു മ്യൂസിയത്തിന്‍റെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ചു ഡിജിപി മനോജ് എബ്രഹാം എഴുതിയ നോട് ഫയലും റിപ്പോർട്ട് ഉൾകൊള്ളിച്ചിരുന്നു.