വടക്കൻ കേരളത്തിൽ റെയിൽവേ ട്രാക്കുകൾക്ക് ഇരുവശത്തും 150 കിലോമീറ്റർ സുരക്ഷാ വേലി വരുന്നു
ഷീബ വിജയൻ
കേരളത്തിൽ ട്രെയിൻ യാത്ര കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമാക്കാൻ ട്രാക്കിന് ഇരുവശത്തും സുരക്ഷാ വേലി നിർമ്മിക്കാൻ ദക്ഷിണ റെയിൽവേ പദ്ധതിയിടുന്നു. വടക്കൻ കേരളത്തിലെ രണ്ട് സ്ട്രെച്ചുകളിലായി 150 കിലോമീറ്റർ ദൂരത്തിലാണ് സുരക്ഷാ വേലി നിർമ്മിക്കുന്നത്. പഴയങ്ങാടി- ബേക്കൽ ഫോർട്ട്, കൊയിലാണ്ടി- തലശേരി സെക്ഷനുകളിലാണ് ഈ വേലി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ സർവീസ് നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആദ്യ ഘട്ടമായി പഴയങ്ങാടി- ബേക്കൽ ഫോർട്ട് സെക്ഷനിൽ 45.63 കോടി രൂപ ചെലവിൽ 70 കിലോമീറ്റർ സുരക്ഷാ വേലിയും 7.4 കിലോമീറ്റർ സംരക്ഷണ ഭിത്തിയും നിർമ്മിക്കും. കൊയിലാണ്ടി- തലശേരി സെക്ഷനിൽ 42.01 കോടി ചെലവിൽ 80 കിലോമീറ്റർ സുരക്ഷാ വേലിയും 0.7 കിലോമീറ്റർ സംരക്ഷണ ഭിത്തിയും ഉയർത്തും. ഡബ്ല്യൂ ബീം സ്റ്റീൽ ബാരിയറുകളും പ്രീകാസ്റ്റ് പാനലുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന വേലികൾ വഴി ട്രാക്കിലേക്ക് ആളുകളോ മൃഗങ്ങളോ പ്രവേശിക്കുന്നത് തടയാൻ സാധിക്കും. 12 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ദക്ഷിണ റെയിൽവേ ലക്ഷ്യമിടുന്നത്.
dfsdfdssd

