സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കാൻ തയാർ
അമൃത്സർ: നവ്‌ജോത് സിംഗ് സിദ്ദുവിനെതിരെ ആഞ്ഞടിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നവ്‌ജോത് സിംഗ് അപകടകാരിയാണെന്ന് അമരീന്ദർ സിംഗ് ആരോപിച്ചു. സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കാൻ തയാറാണെന്നും സിദ്ദുവിനെതിരെ തെരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
സിദ്ദു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ പഞ്ചാബിൽ കോൺഗ്രസ് രണ്ടക്കം കാണില്ലെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു. വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ അമരീന്ദർ സിംഗ് രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം എം.എൽ.എമാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദർ സിംഗ് രാജിവെക്കുന്നത്. അമരീന്ദറും സിദ്ദുവും തമ്മിൽ നേരത്തെ തന്നെ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. അമരീന്ദറിന്റെ എതിർപ്പ് കണക്കിലെടുക്കാതെയാണ് കോൺഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷനാക്കിയത്.