കോഴക്കേസിൽ കെ.സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്


കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. മൊബൈൽ‍ ഫോൺ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നൽ‍കിയത്. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി. കേസിൽ നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ‍ നൽ‍കിയ പ്രധാന മൊഴികളെല്ലാം കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസർഗോഡ് ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്പി സതീഷ് കുമാറി‍ന്‍റെ നേതൃത്വത്തിൽ‍ സുരേന്ദ്രനെ ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തത്. 

കേസിൽ നിർണായ തെളിവുകളിൽ ഒന്നായ മൊബൈൽ‍ ഫോൺ‍ നഷ്ടപ്പെട്ടുവെന്ന സുരേന്ദ്രന്‍റ മൊഴി പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പരിശോധനയ്ക്കായി ഈ ഫോൺ ഒരാഴ്ചക്കകം ഹാജരാക്കാനാണ് സുരേന്ദ്രന് നോട്ടീസ് നൽ‍കിയിരിക്കുന്നത്. നാമനിർ‍ദേശ പത്രിക പിന്‍വലിക്കാൻ സുന്ദര അപേക്ഷ തയാറാക്കിയ കാസർ‍ഗോട്ടെ സ്വകാര്യ ഹോട്ടലിൽ‍ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ മൊഴി നൽ‍കിയിരുന്നു. ഇതും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൊഴികൾ കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ‌ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ കേസിലെ ഏക പ്രതി സുരേന്ദ്രനാണ്. ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed