അഫ്ഗാനിസ്ഥാനിലെ ജനതയുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ജനതയുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അഫ്ഗാൻ വിഷയത്തിലുളള ഇന്ത്യയുടെ സമീപനത്തിലും അത് പ്രതിഫലിക്കുമെന്നും ജയശങ്കർ പറഞ്ഞു. ന്യൂയോർക്കിൽ യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിലെ സ്ഥിതിഗതികൾ ഇന്ത്യ വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ച് വരികയാണ്. അഫ്ഗാനിലുള്ള ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഇന്ത്യക്കാരെ തിരികെ എത്തിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.
താലിബാൻ നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നേരിട്ടുള്ള മറുപടി നൽകിയില്ല. അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെക്കുറിച്ച് വിലയിരുത്തുന്നതിനായുള്ള യുഎൻ സുരക്ഷാ കൗൻസിലിന്‍റെ അടിയന്തര യോഗത്തിനായി തിങ്കളാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി ന്യൂയോർക്കിൽ എത്തിയത്. ഇന്ത്യയുടെ അദ്ധ്യക്ഷതയിലാണ് ഇപ്പോൾ ഐക്യരാഷ്ട്ര സഭ യോഗം ചേരുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 400 ഇന്ത്യൻ പൗരന്മാണ് അഫ്ഗാനിലുള്ളത്. എന്നാൽ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിവിധ കന്പനികൾ, അഫ്ഗാൻ സേനയുടെ ഭാഗമായി പ്രവർത്തിച്ചവർ കൂടി ഉൾപ്പെടുത്തിയാൽ 1500ഓളം പേരുണ്ടെന്നാണ് റിപ്പോർട്ട്.


