ബംഗാൾ തിരഞ്ഞെടുപ്പ്: അവസാന രണ്ടുഘട്ടങ്ങൾ ഒന്നിച്ചാക്കണമെന്ന് നിർദ്ദേശം
കൊൽക്കത്ത: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമബംഗാളിൽ അവസാന രണ്ടു ഘട്ട നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന് നിർദ്ദേശം. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടേതാണ് നിർദ്ദേശം. നേരത്തെ ഇനിയുള്ള തിരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടമായി നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിവേദനം നല്‍കിയിരുന്നു. രോഗവ്യാപനം കൂടിയ സാഹചര്യത്തിലും രാജ്യം ഭരിക്കുന്ന ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പതിനായിരങ്ങളെ അണിനിരത്തി വന്പൻ റാലികളാണ് സംഘടിപ്പിച്ചത്. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സ്ഥിതിഗതികൾ കണക്കിലെടുക്കാതെ നടത്തുന്ന ഇത്തരം റാലികൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ടിഎംസിക്കും കോണ്‍ഗ്രസിനും റാലികൾ വേണ്ടെന്ന് വച്ചു. രാഹുൽ ഗാന്ധി ബംഗാളിലെ റാലി വെട്ടിക്കുറച്ചു. തുടർന്ന് ബിജെപിയും മുതിർന്ന നേതാക്കളടക്കം പങ്കെടുക്കുന്ന റാലിയിൽ മാറ്റം വരുത്തി. അഞ്ഞൂറ് പേരെ മാത്രമേ അനുവദിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന റാലികൾ നടത്താനാണ് തീരുമാനം.



