സ്ത്രീകൾ രാത്രി പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ല: കേന്ദ്രമന്ത്രി
ന്യൂഡൽഹി: രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മഹേഷ് ശർമ. മറ്റെവിടെയും സ്ത്രീകൾക്ക് ഇതാവാം. പക്ഷേ അതൊരിക്കലും ഇന്ത്യയിൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ജൈനമത ഉൽസവത്തോടനുബന്ധിച്ച് മാംസ നിരോധനം ഏർപ്പെടുത്തിയതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. കുറച്ചു ദിവസത്തേക്ക് മാംസനിരോധനം ഏർപ്പെടുത്തിയതിൽ എന്താണ് തെറ്റ്? ചില പ്രത്യക സമുദായങ്ങളോടുള്ള ആദരവിന്റെ സൂചകമായി ഇത്തരത്തിൽ ചെയ്യുന്നതിൽ എന്ത് തെറ്റാണുള്ളത്. കുറച്ചു ദിവസത്തേക്കുള്ള ചെറിയ ത്യാഗമാണിത്– മന്ത്രി പറഞ്ഞു.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനെക്കുറിച്ചുള്ള മഹേഷ് ശർമയുടെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു. മുസ്‍ലിമായിരുന്നെങ്കിലും മുന്‍ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുള്‍ കലാം ദേശീയവാദി ആയിരുന്നെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിന് കലാമിന്റെ പേര് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

