അമ്മയിലെ ചേരിപ്പോര്: അൻസിബയും ടിനി ടോമും ഉൾപ്പെടെ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്
ഷീബ വിജയൻ
താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് നാല് പ്രമുഖ അംഗങ്ങൾക്ക് ഭരണസമിതി കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിലുള്ള ദിവസങ്ങളിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദ്ദേശം. ടിനി ടോമിനെതിരെ താൻ നൽകിയ പരാതിയിൽ നിലവിലെ അമ്മ നേതൃത്വത്തിന് മുന്നിൽ ഹാജരാകില്ലെന്ന നിലപാടിലാണ് അൻസിബ. പ്രശ്നം പരിഹരിക്കാൻ രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവരടങ്ങുന്ന ഒരു നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും, സമിതിക്ക് മുന്നിലെ മൊഴിയെടുപ്പ് വീഡിയോയിൽ പകർത്തണമെന്നും അൻസിബ ആവശ്യപ്പെടുന്നു.
തനിക്കെതിരെ ടിനി ടോം മോശം പ്രചാരണം നടത്തിയെന്നും 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും ആരോപിച്ചാണ് അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചത്. സംഘടനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ടിനി ടോമിനെതിരെ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിഷയം പോലീസ് കേസിലേക്ക് നീങ്ങുന്നത് തടയാനും ജൂൺ 21-ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിന് മുന്നോടിയായി പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള 'അമ്മ' ഭരണസമിതിയുടെ അടിയന്തിര നീക്കം.
ghfgfghj

