കശ്മീര്‍ വിഭജനം:സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം, കറുത്ത ദിനമെന്ന് മെഹ്ബൂബ
ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സഭയ്ക്ക് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വലിയ പ്രതിഷേധങ്ങൾക്കിടെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സര്‍ക്കാര്‍ തീരുമാനം രാജ്യസഭയിൽ പ്രഖ്യാപിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെയാണ് പിഡിപി അംഗങ്ങൾ ഭരണഘടന വലിച്ചുകീറിയത്. പിഡിപി രാജ്യസഭാംഗം അംഗം മിർഫയാസും, നസീർ അഹമ്മദും ഭരണഘടന വലിച്ചു കീറി പ്രതിഷേധിച്ചതോടെ ഇരുവരോടും സഭയ്കക്ക് പുറത്ത് പോകാൻ വെങ്കയ്യ നായിഡു നിര്‍ദ്ദേശിച്ചു
ഇന്ത്യയുടെ കറുത്ത ദിനം എന്നാണ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മഹാദുരന്തമാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി തുറന്നടിച്ചു.

