കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും


ബെംഗളൂരു: വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസ്-ജനതാ ദൾ (എസ്) സർക്കാർ താഴെവീണ സാഹചര്യത്തിൽ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പി. ബുധനാഴ്ച അവകാശവാദമുന്നയിക്കുമെന്ന് മുതിർന്ന നേതാവ് ആർ. അശോക് പറഞ്ഞു. സ്വതന്ത്രൻ അടക്കം രണ്ടുപേരുടെ പിന്തുണയോടെ പാർട്ടിക്ക് 107 പേരുടെ അംഗബലമുണ്ട്.
2007-ലാണ് യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയായത്. അന്നും പിന്നീടുവന്ന അവസരങ്ങളിലും അദ്ദേഹത്തിനു കാലാവധി പൂർത്തിയാക്കാനായിരുന്നില്ല. ഇത്തവണയും ഭൂരിപക്ഷമില്ലാതെയാണ് യെദ്യൂരപ്പ അധികാരത്തിലെത്തുന്നത്.
ആർ.എസ്.എസിലൂടെയാണ് യെദ്യൂരപ്പ രാഷ്ട്രീയത്തിൽ സജീവമായത്. കർണാടകത്തിലെ പ്രബലമായ ലിംഗായത്ത് സമുദായത്തിന്റെ വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. ജനപിന്തുണ പരിഗണിച്ചാണ് 76-കാരനായ യെദ്യൂരപ്പയെ ബി.ജെ.പി. കേന്ദ്രനേതൃത്വം മുഖ്യമന്ത്രിസ്ഥാനാർഥിയായി വീണ്ടും പ്രഖ്യാപിച്ചത്. 75 വയസ്സുകഴിഞ്ഞവരെ പദവിയിൽനിന്നു മാറ്റിനിർത്താനുള്ള തീരുമാനം ഇളവുചെയ്താണ് അദ്ദേഹത്തെ തുടരാൻ അനുവദിച്ചത്. 
ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ 25 എണ്ണത്തിലും ബി.ജെ.പി. ജയിച്ചതും അദ്ദേഹത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതായി. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ, ദേശീയ ഉപാധ്യക്ഷൻ തുടങ്ങി വിവിധ പദവികൾ വഹിച്ച യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയിൽനിന്ന് തുടർച്ചയായി ആറുതവണ തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽനടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവുംവലിയ ഭൂരിപക്ഷത്തിനാണ് ശിവമോഗയിൽനിന്നു ജയിച്ചത്.
അനധികൃത ഇരുമ്പയിരു ഖനനക്കേസിൽ ആരോപണവിധേയനായതിനെത്തുടർന്ന് 2011-ൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. തുടർന്ന് ബി.ജെ.പി.യുമായി തെറ്റിയ യെദ്യൂരപ്പ 2012-ൽ പാർട്ടിവിട്ട് കെ.ജെ.പി. രൂപവത്കരിച്ചു. 2013-ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ തോൽവി കനത്തതായിരുന്നു. യെദ്യൂരപ്പയുടെ ജനപിന്തുണ കണ്ടറിഞ്ഞാണ് ബി.ജെ.പി.യിൽ തിരിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയാദ്ധ്യക്ഷൻ അമിത് ഷാ എന്നിവരുമായി അടുത്തബന്ധമുള്ള നേതാവുകൂടിയാണ് യെദ്യൂരപ്പ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed