സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട മാറ്റാൻ നീക്കം; പശ്ചിമബംഗാളിൽ പനീറും സോയാബീനും പുതിയ രാഷ്ട്രീയ വിവാദമാകുന്നു
ഷീബ വിജയൻ
കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നല്‍കുന്ന ഉച്ചഭക്ഷണ മെനുവില്‍ നിന്ന് കോഴിമുട്ടയ്ക്ക് പകരം പനീര്‍, സോയാബീന്‍ എന്നിവ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. ഈ നീക്കം കുട്ടികളുടെ പോഷകാഹാര ലഭ്യത കുറയ്ക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷം ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്ത് നല്‍കാനുള്ള ചുമതല 'ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്' (ഇസ്‌കോണ്‍) എന്ന സംഘടനയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. തിങ്കളാഴ്ച നടന്ന ബജറ്റ് പ്രസംഗത്തിനിടെ സംസ്ഥാന ധനമന്ത്രി സ്വപന്‍ ദാസ്ഗുപ്തയാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രൈമറി സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള ചെലവ് ഒരു വിദ്യാര്‍ഥിക്ക് 6.78 രൂപ എന്നതില്‍ നിന്ന് 10 രൂപയായി ഉയര്‍ത്തുമെന്നും കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ പാകം ചെയ്ത ഭക്ഷണം നല്‍ക്കാന്‍ ഇസ്‌കോണിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മീന്‍പിടുത്ത തമാശകള്‍ക്ക് ശേഷം ഒടുവില്‍ ഗുജറാത്ത് ജിംഖാന തനിസ്വരൂപം പുറത്തെടുത്തിരിക്കുകയാണെന്നും, ബംഗാളിലെ പുതിയ ബിജെപി സര്‍ക്കാര്‍ അതിന്റെ പണി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ മുട്ടയെറിയാമെന്നും എന്നാൽ ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കി കുട്ടികളുടെ പോഷകാഹാരം ഇല്ലാതാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സസ്യാഹാരം അടിച്ചേല്‍പ്പിക്കുന്ന ഈ നീക്കം ബംഗാള്‍ നിരസിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
SADDSAAS

