റിലീസിന് തൊട്ടുമുൻപ് 'നീക്കം' തടഞ്ഞ് കോടതി; നിർമാതാക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കം ഹൈക്കോടതിയിൽ
ഷീബ വിജയൻ
ചെന്നൈ: ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന പുതിയ ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. പ്രമുഖ നിർമാതാവ് എ.വി. അനൂപ് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റേതാണ് ഈ ഇടക്കാല ഉത്തരവ്. നിർമാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹർജിക്കാരന്റെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാൻ റിലീസ് തടയുന്ന സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. 'നീക്കം' സിനിമയുടെ നിർമാതാവായ സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കമാണ് കേസിന് ആധാരം. നിർമാണക്കരാർ ലംഘിച്ചതായും സന്ദീപ് സേനൻ നൽകിയ മുൻപത്തെ ചെക്ക് മടങ്ങിയതായും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, ശാരി തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് വിബിൻ ബാലചന്ദ്രനാണ് തിരക്കഥയൊരുക്കുന്നത്. ജഗൻ ഷാജി കൈലാസിന്റെ ആദ്യ സംവിധാന ചിത്രവും ദിലീപിന്റെ 152-ാമത്തെ ചിത്രവുമാണിത്.
DFSVCDFDF

