ലാൻഡിങ് ഗിയർ വാതിലിൽ കുടുങ്ങി; സ്പൈസ്ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം
കൊല്‍ക്കത്ത: സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണു സംഭവം. സ്‌പൈസ് ജെറ്റിന്റെ ബോംബാര്‍ഡിയര്‍ വിമാനത്തിന്റെ ദൈനംദിന അറ്റകുറ്റപ്പണിക്കിടെയാണ് രോഹിത് വീരേന്ദ്ര പാണ്ഡെ എന്ന യുവാവ് അപകടത്തില്‍പെട്ടത്. രാത്രി 1.45-നാണ് സംഭവം.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡിങ് ഗിയര്‍ വാതില്‍ അപ്രതീക്ഷിതമായി അടഞ്ഞതാവാം അപകടകാരണമെന്നു കരുതപ്പെടുന്നു. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം എത്തി വളരെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അസ്വഭാവിക മരണം എന്ന രീതിയിലാണ് കൊൽക്കത്ത എയർപോർട്ട് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി കൂടുതൽ വിവരം ശേഖരിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർന്നുള്ള അന്വേഷണമെന്ന് പോലീസ് അറിയിച്ചു. സ്പൈസ് ജെറ്റ് ഇതുവരെ അപകടത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

