മുത്തങ്ങ സമരം: വിനോദ് വധക്കേസിൽ 22 പേർ കുറ്റക്കാർ, 35 പേരെ വെറുതെവിട്ടു
ഷീബ വിജയൻ
വയനാട് മുത്തങ്ങയിലെ ആദിവാസി സമരത്തിനിടെ കെഎപി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 21 പേരും മറ്റ് കുറ്റങ്ങൾക്ക് ഒന്നാം പ്രതി ഗീതാനന്ദനും ഉൾപ്പെടെ 22 പേർ കുറ്റക്കാരാണെന്ന് വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. കേസിൽ ഉൾപ്പെട്ട 35 പ്രതികളെ കുറ്റവിമുക്തരാക്കി. വധക്കേസിലെ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെങ്കിലും, പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ സലാമിനെ ആക്രമിച്ച കേസിൽ ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയതായി കോടതി വ്യക്തമാക്കി. കൊലപാതകം നടത്തിയത് നേരത്തെ മരണപ്പെട്ട രണ്ടാം പ്രതി അശോകനാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.
സംഭവം നടന്ന് 23 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധിയുണ്ടാകുന്നത്. 2003 ഫെബ്രുവരി 19-ന് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ഭൂസമരം നടത്തിയവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പിനെയും തുടർന്നുണ്ടായ സംഘർഷങ്ങളെയും തുടർന്നാണ് വിനോദ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ജോഗിയും കൊല്ലപ്പെട്ടിരുന്നു. ഒന്നാം പ്രതി ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ കൊലപാതകത്തിന് സഹായം ചെയ്യൽ, അനധികൃതമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചെയ്തതെന്ന് കോടതി കണ്ടെത്തി. സിബിഐ അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽ നിന്ന് കൽപ്പറ്റയിലേക്ക് മാറ്റിയത്.
dfsdsdsds

