നീല ടർഫിൽ നീക്കങ്ങൾ ബുദ്ധിമുട്ട്; ഇന്ത്യൻ ടീമിന്റെ ജഴ്‌സി മാറ്റിയതിന് പിന്നിൽ സാങ്കേതിക കാരണങ്ങളെന്ന് ഹോക്കി ഇന്ത്യ
ഷീബ വിജയൻ
ന്യൂഡല്‍ഹി: അടുത്തുതന്നെ നെതര്‍ലൻഡ്സിലും ബെല്‍ജിയത്തിലുമായി നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളുടെ ജഴ്‌സി നിറം മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി ഹോക്കി ഇന്ത്യ രംഗത്ത്. പാരമ്പര്യമായി ഉപയോഗിച്ചു വന്നിരുന്ന നീല ജഴ്‌സിക്ക് പകരം കുങ്കുമ (കാവി) നിറത്തിലുള്ള ജഴ്‌സിയാണ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം അണിയുന്നത്.
ജഴ്‌സിയുടെ നിറം മാറ്റിയതിനെതിരെ സമൂഹമാധ്യമങ്ങളിലും കായിക പ്രേമികള്‍ക്കിടയിലും വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹോക്കി ഇന്ത്യ ഔദ്യോഗിക വിശദീകരണം നല്‍കിയത്. കളിക്കളത്തിലെ സാങ്കേതികപരമായ കാരണങ്ങള്‍ മുന്‍നിർത്തിയാണ് ജഴ്‌സിയുടെ നിറം മാറ്റിയതെന്ന് പ്രസ്താവനയിലൂടെ ഫെഡറേഷൻ വ്യക്തമാക്കി. അന്താരാഷ്ട്ര ഹോക്കി മത്സരങ്ങള്‍ നടക്കുന്നത് നീല നിറത്തിലുള്ള സിന്തറ്റിക് ടര്‍ഫുകളിലാണ്.
കളിക്കാര്‍ നീല ജഴ്‌സി ധരിച്ച് മത്സരത്തിനിറങ്ങുമ്പോള്‍ ടര്‍ഫിന്റെ നിറം കാരണം മൈതാനത്ത് കൃത്യതയോടെയും വേഗത്തിലും പന്ത് കൈമാറാനും നീക്കങ്ങൾ നടത്താനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ടീം പരിശീലകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിറം തിരഞ്ഞെടുത്തതെന്ന് ഫെഡറേഷൻ അറിയിച്ചു. പ്രമുഖ മുൻ താരങ്ങളും നിറം മാറ്റത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ദേശീയ ടീമിന്റെ ജഴ്‌സി നിറം മാറ്റുന്നത് ഇതാദ്യമല്ലെന്നും ഹോക്കി ഇന്ത്യ ഓര്‍മ്മിപ്പിച്ചു. 2014 ലോകകപ്പില്‍ ഇന്ത്യന്‍ ടീം മഞ്ഞ ജഴ്‌സി അണിഞ്ഞിട്ടുണ്ടെന്നും, പിന്നീട് 2018 ലോകകപ്പിൽ ആകാശ നീല നിറത്തിലേക്ക് മാറിയെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.
bfbcdfdff

