'വെടിവെക്കാൻ ഉത്തരവിട്ടതാര്?'; പാർലമെന്റിൽ അമിത് ഷായ്ക്കെതിരെ പ്രതിഷേധവുമായി 'ഇൻഡ്യാ' സഖ്യം
ഷീബ വിജയൻ
ന്യൂഡൽഹി: പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്ക് നേരെ വെടിവെപ്പും പെല്ലറ്റ് ആക്രമണവും ഉൾപ്പെടെ നടത്തിയ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് കവാടത്തിൽ ഇൻഡ്യാ സഖ്യത്തിലെ എംപിമാരുടെ പ്രതിഷേധം. 'വെടിവയ്ക്കാൻ ഉത്തരവിട്ടത് ആരാണ്?' എന്ന ബാനറുയർത്തിയായിരുന്നു പ്രതിഷേധം.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഇന്ന് ഒരുമിനിറ്റ് മാത്രമാണ് ചേർന്നത്. ഉച്ചയ്ക്ക് രണ്ട് മണി വരെ സഭ പിരിഞ്ഞിരിക്കുകയാണ്. അമിത് ഷാ സഭയിലെത്തണമെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതിനിടെ, പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സ ഡൽഹി സർക്കാർ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പെല്ലറ്റ് പ്രയോഗത്തിന് മാർഗനിർദേശങ്ങൾ രൂപീകരിക്കേണ്ടിവരുമെന്നും സുപ്രീംകോടതി പറഞ്ഞു. പെല്ലറ്റ് ആക്രമണത്തിനെതിരായ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. അസാധാരണ സാഹചര്യത്തിൽ പെല്ലറ്റ് ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ടല്ലോ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു. വിദ്യാർഥികൾ അക്രമാസക്തരായിരുന്നില്ല എന്നും പ്രതിഷേധക്കാരുടെ ദേഹത്തുനിന്ന് ലോഹ പെല്ലറ്റുകളാണ് കണ്ടെടുത്തതെന്നും ഹരജിക്കാർ അറിയിച്ചു.
sadsdsdsdas

