ന്യൂഡൽഹിയിൽ 35 ലക്ഷത്തിന്റെ ലഹരിമരുന്നുമായി മലയാളി പൈലറ്റ് പിടിയിൽ
ഷീബ വിജയൻ
ന്യൂഡൽഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയിലായി. ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപ്പാർട്ട്മെന്റിലെ താമസക്കാരനായ 33-കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ റോഡ് റെഡ് റോസിൽ അർഷാദ് അലിയാണ് സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
എൻഡിപിഎസ് ആക്ട് പ്രകാരം അർഷാദ് അലിക്കെതിരെ രാജേന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. മുൻപ് ഒരു സ്വകാര്യ എയർലൈനിൽ പൈലറ്റായി പ്രവർത്തിച്ച അർഷാദ് അലി നിലവിൽ ഒരു കമ്പനിയിലും പ്രവർത്തിക്കുന്നില്ല. നോയിഡയിലെ സുഹൃത്തിൽ നിന്നാണ് അഞ്ചു ലക്ഷം രൂപ നൽകി എംഡിഎംഎ വാങ്ങിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. തുടക്കത്തിൽ സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങിയ ഇയാൾ സാമ്പത്തിക നേട്ടം മനസ്സിലാക്കിയാണ് ലഹരിമരുന്ന് വിൽപ്പനയിലേക്ക് കടന്നതെന്നും പൊലീസിനോട് പറഞ്ഞു. ലഹരിമരുന്ന് വിൽപ്പനയ്ക്ക് ശേഷം ബാക്കി തുക നൽകാനായിരുന്നു ഇവരുടെ ധാരണ.
ലഹരിമരുന്ന് ശൃംഖലയുടെ ഉറവിടം കണ്ടെത്താനും സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതുമുൾപ്പെടെയുള്ള അന്വേഷണത്തിനായി അർഷാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കേസുമായി ബന്ധപ്പെട്ട് തുടർദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് വ്യക്തമാക്കി.
adsadsadsads

