മുംബൈയിലെ നിരോധിത മേഖലയിലെ പാർക്കിങ്ങിന് ഇന്നു മുതൽ പിഴ 23,000 രൂപവരെ
മുംബൈ: മുംബൈയിലെ നിരോധിത മേഖലയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഇന്നു മുതൽ 23,250 രൂപ വരെ പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം. മുംബൈ കോർപറേഷന്റേതാണ് (ബിഎംസി) ഉത്തരവ്. നഗരത്തിലെ 26 നിരോധിത പാർക്കിങ് മേഖലയുടെയും തിരഞ്ഞെടുത്ത 20 ബസ് സ്റ്റോപ്പുകളുടെയും 500 മീറ്റർ ചുറ്റളവിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് 5,000 മുതൽ 23,250 വരെ പിഴ ചുമത്തും.
ഇരുചക്ര വാഹനങ്ങൾക്ക് 5000 – 8,300, കാറുകൾക്ക് 10,000 – 15,000, മുച്ചക്ര വാഹനങ്ങൾക്ക് 8,000 – 12,200, ഭാരവാഹനങ്ങൾക്ക് 15,000 – 23,250 രൂപ എന്നിങ്ങനെയായിരിക്കും നിരക്കുകൾ. പണമടയ്ക്കാൻ വൈകിയാൽ തുക വീണ്ടും കൂടും.
മുംബൈ നഗരത്തിലാകെ 30 ലക്ഷത്തിലധികം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഉത്തരവ് നടപ്പാക്കാൻ ട്രാഫിക് പൊലീസിനെ സഹായിക്കുന്നതിനായി വിമുക്ത ഭടന്മാരുടെയും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഹായം തേടാനാണ് നഗരസഭയുടെ തീരുമാനം. ആദ്യ ഘട്ടത്തിൽ, ബദൽ പാർക്കിങ് സൗകര്യമുള്ള പ്രദേശങ്ങളിലായിരിക്കും ഉത്തരവ് നടപ്പാക്കുക.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നായ മുംബൈയിൽ ഇനി ഡ്രൈവിങ്ങിനേക്കാൾ പ്രയാസം ഒരുപക്ഷേ പാർക്കിങ്ങായിരിക്കും.

