അമൃത്സർ സ്ഫോടനം; അക്രമികൾ പ്രയോഗിച്ചത് പാകിസ്താൻ നിർമ്മിത ഗ്രനേഡെന്ന് പഞ്ചാബ് മുഖ്യമന്ത്രി
പഞ്ചാബ്: അമൃത്സറിലെ പ്രാർത്ഥനാ ഹാളിന് നേർക്ക് നടന്ന ആക്രമണത്തിൽ പ്രതികൾ ഉപയോഗിച്ചത് പാക് നിർമ്മിത ഗ്രനേഡെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രനേഡ് നിർമ്മിച്ചത് പാകിസ്ഥാനിലാണെന്നും പ്രതികളിലൊരാളായ ബിക്രംജിത് സിംഗിനെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ഇയാളുടെ കൂട്ടാളിയായ അവ്താർ സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 18 ന് രാജസൻസിയിലെ നിരൻകരി ഭവന് നേർക്ക് നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാശ്മീരിൽ സൈന്യത്തിന് നേർക്ക് പ്രയോഗിക്കുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള ഗ്രനേഡാണ് പ്രാർത്ഥനാലയത്തിന് നേർക്ക് എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേർ പ്രാർത്ഥനാഹാളിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ഇവരെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് മുഖ്യമന്ത്രി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.



