കാണാതായ എണ്ണക്കപ്പൽ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി സുഷമ സ്വരാജ്

ന്യൂഡൽഹി : രണ്ട് മലയാളികളുൾപ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പൽ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നൈജീരയയുടേയും ബെനീനിന്‍റെയും നാവിക സേനയുടെ സഹായത്തോടെ സാധ്യമായ രീതിയിലെല്ലാം കപ്പൽ കണ്ടെത്താൻ പരിശ്രമിക്കും. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈേസ്റ്റൺ ഷിപ്പിംഗ് മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള പാനമ രജിസ്ട്രേഷനുള്ള എം.ടി മറൈൻ എക്സ്പ്രസ് എന്ന കപ്പലാണ് കഴിഞ്ഞ 31ന് വൈകുന്നേരം ആറരയോടെ കാണാതായത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനീനിലെ കൊറ്റോനോ തീരത്തുവച്ചാണ് കപ്പലിൽ നിന്നുള്ള സിഗ്നൽ അവസാനമായി ലഭിച്ചത്. ഷിപ്പിംഗ് കന്പനിയുടെ സാങ്കേതിക വിഭാഗത്തിനു പിറ്റേന്ന് പുലർച്ചെ 2.36ന് ഗിനിയ ഉൾക്കടലിൽവച്ച് കപ്പലുമായുളള ആശയവിനിമയവും സാധ്യമല്ലാതായി. കാസർഗോഡ് ജില്ലയിലെ ഉദുമ പെരിലാവളപ്പ് അശോകന്‍റെ മകൻ ശ്രീഉണ്ണി(25)യും കോഴിക്കോട് സ്വദേശിയുമാണ് കപ്പലിലുള്ള മലയാളികൾ. കപ്പൽ കാണാതായ വിഷയത്തിൽ ഇടപെട്ട കേന്ദ്രസർക്കാർ അന്വേഷണത്തിനായി ബെനീനിലെയും നൈജീരിയയിലെയും സർക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്.
കപ്പൽ അവസാനമായി നങ്കൂരമിട്ട പ്രദേശത്ത് നൈജീരിയൻ നാവികസേനയും തീര സംരക്ഷണസേനയും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ലെന്നാണു റിപ്പോർട്ട്. കപ്പൽ കണ്ടെത്താനായിട്ടില്ലെന്നു നൈജീരിയൻ തലസ്ഥാനമായ അബൂജയിലെ ഇന്ത്യൻ എം.ബസിയും വ്യക്തമാക്കി.
മേഖലയിൽ ഒരുമാസത്തിനിടെ ഇതു രണ്ടാംതവണയാണ് കപ്പൽ കാണാതാകുന്നത്. കഴിഞ്ഞ മാസം ഒന്പതിന് കടൽക്കൊള്ളക്കാർ റാഞ്ചിയ ബ്രിട്ടന്‍റെ എം.ടി ബാരെറ്റ് എന്ന എണ്ണക്കപ്പൽ ആറു ദിവസത്തിനുശേഷം മോചനദ്രവ്യം നൽകി വീണ്ടെടുക്കുകയായിരുന്നു. ഇതുപോലെ എം.ടി മറൈൻ എക്സ്പ്രസും റാഞ്ചിയതാകാമെന്നാണ് സംശയം. 52.65 കോടി രൂപ വിലമതിക്കുന്ന 13,500 ടൺ പെട്രോളാണു കപ്പലിലുള്ളത്. ഇതു തട്ടിയെടുക്കാൻ വേണ്ടി കപ്പൽ റാഞ്ചിയിരിക്കാമെന്നാണ് അനുമാനം. കപ്പൽ കന്പനിയുടെ ഇന്ത്യയിലെ ഓഫീസ് മുംബൈ അന്ധേരിയിലാണ് പ്രവർത്തിക്കുന്നത്.