പാകിസ്ഥാനുമായി സമാധാനമാണ് ആഗ്രഹിക്കുന്നത് : രാജ്നാഥ് സിംഗ്

അഗർത്തല : സൈന്യത്തിനു നേരെ പാകിസ്ഥാൻ ഒരു വെടിയുണ്ട ഇന്ത്യയിലേക്ക് ഉതിർത്താൽ നമ്മുടെ സൈന്യം എണ്ണമറ്റ വെടിയുണ്ടകളുമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ത്രിപുരയിലെ അഗർത്തലയിൽ ബി.ജെ.പി റാലിയിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പാകിസ്ഥാനുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മറിച്ചായാൽ വെടിയുണ്ടകളെയാവും നേരിടേണ്ടി വരികയെന്നും രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകുന്നു.
പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഉതിർക്കുന്ന ഓരോ വെടിയുണ്ടകൾക്കും നിയന്ത്രണമില്ലാതെ തിരിച്ചടിക്കാൻ ഞാൻ സൈന്യത്തിനു നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാൻ ആഗഹിക്കുന്നില്ല. അയൽരാജ്യങ്ങളുമായി സമാധാനത്തിലും സൗഹൃദത്തിലും കഴിയാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നിർഭാഗ്യവശാൽ, ജമ്മു കശ്മീരിനെ തകർക്കാനാണ് പാകിസ്ഥാന്‍റെ ശ്രമം. ഇതിനായി ഇന്ത്യൻ മണ്ണിലും സൈന്യത്തിനുനേരെയും അവർ ആക്രമണം നടത്തുന്നുവെന്നും− രാജ്നാഥ് സിംഗ് പറഞ്ഞു.
ത്രിപുരയിൽ 25 വർഷമായി ഭരണം തുടരുന്ന സി.പി.എമ്മിനെയും ആഭ്യന്തരമന്ത്രി വിമർശിച്ചു. സി.പി.എം ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് വികസനത്തിന്‍റെ കണികപോലും കാണാൻ കഴിയുന്നില്ലെന്നും ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാൽ യഥാർഥ വികസനമെന്ത് എന്നു കാണിച്ചുതരാമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.