രാഷ്ട്രപതി തിരഞ്ഞെടുപ്പ് : നാളെ വോട്ടെടുപ്പ്
ന്യൂഡൽഹി : രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കും. എൻ.ഡി.എയുടെ രാം നാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്‍ഥിയായ മീരാ കുമാറും തമ്മിൽ രാഷ്ട്രീയ പോരാട്ടമാണ് നാളെ നടക്കുക. രാംനാഥ് കോവിന്ദ് വിജയം ഉറപ്പിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെയാണ് മീരാ കുമാറും രംഗത്തുള്ളത്.
ലോക്‌സഭയിലേയും രാജ്യസഭയിലേയും എം.പിമാർക്കും സംസ്ഥാന നിയമസഭകളിലെ എം.എൽ.എമാരുമാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വോട്ടവകാശം. അതേസമയം നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശമില്ല.
എം.പിമാർ പാർലമെന്റിലും, എം.എൽ.എമാർ അതത് നിയമസഭകളിലെ പോളിംഗ് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തും. പ്രത്യേക അനുമതി വാങ്ങിയ എം.പിമാർക്ക് നിയമസഭയിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനാകും. കേരളത്തിലെ ഒരു എം.എൽ.എയുടെ വോട്ടിന്റെ മൂല്യം 152 ആണ്. നിയമസഭാ മന്ദിരത്തിൽ തയ്യാറാക്കുന്ന പ്രത്യേക ബൂത്തിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വോട്ട് ചെയ്യാനാകുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ എല്ലാ സംസ്ഥാനങ്ങളിലേയും ബാലറ്റ് പെട്ടികൾ ഡൽഹിയിലെത്തിക്കും. ഈ മാസം 20നാണ് വോട്ടെണ്ണൽ. അന്നു തന്നെ ഫലം പ്രഖ്യാപിക്കും.
ബി.ജെ.പി സ്ഥാനാർത്ഥിയായ രാം നാഥ് കോവിന്ദിന് 62.1 ശതമാനത്തോളം വോട്ട് ഉറപ്പായെന്നാണ് റിപ്പോർട്ട്. എൻ.ഡി.എ കക്ഷികളെ കൂടാതെ, ടി.ആർ.എസ്, അണ്ണാ ഡി.എം.കെയുടെ ഇരു വിഭാഗങ്ങൾ, ബി.ജെ.ഡി, ശിവസേന, വൈ.എസ്.ആർ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ് തുടങ്ങിയ പാർട്ടികളെല്ലാം കോവിന്ദിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മീരാകുമാറിന് ആകെ വോട്ട് മൂല്യത്തിന്റെ 37.9 ശതമാനം വോട്ടുലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി തുടങ്ങി 17ഓളം പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയുടെ സ്ഥാനാർത്ഥിയാണ് മീരാ കുമാർ.

