പാശ്ചാത്യ സൗകര്യങ്ങളുമായി ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ
മുംബൈ: പൂർണമായും പാശ്ചാത്യ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിലെത്തുന്നു. കേന്ദ്രസർക്കാരിന്‍റെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 5000 കോടി രൂപ മുതൽമുടക്കിൽ ഇ5 ശ്രേണിയിലുള്ള 25 ട്രെയിനുകൾ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ടോയ്‌ലറ്റുകളും വാഷ് റൂമുകളും ട്രിപ്പിൾ മിറർ മേക്ക് അപ് റൂമുകളുമൊക്കെ ഒരുക്കി ബുള്ളറ്റ് ട്രെയിൻ സജ്ജമാക്കുന്നത്. അമ്മമാർക്കായി മുലയൂട്ടാൻ പ്രത്യേകം മുറികളുമുണ്ട്. ഇതിൽ കുട്ടികൾക്കായി ചെറിയ ടോയ്‌ലറ്റുകളും മേശകളും ഉപയോഗിച്ച ഡയപ്പർ ഉപേക്ഷിക്കാനുള്ള സംവിധാനവും കാണും.
ഇ5 ഷിൻകാൻസെൻ ശ്രേണിയിലുള്ള ബുള്ളറ്റ് ട്രെയിൻ ഇപ്പോൾ നിർമ്മാണം നടക്കുന്ന മുംബൈ - അഹമ്മദാബാദ് അതിവേഗ ഇടനാഴിയിലൂടെയായിരിക്കും സർവീസ് നടത്തുക. 731 സീറ്റ് കപ്പാസിറ്റിയുള്ള ഷിൻകാൻസെൻ ജാപ്പനീസ് ഹൈ സ്പീഡ് ട്രെയിനിന്‍റെ പുതുതലമുറയാണ്. മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള 508 കിലോമീറ്റർ
ദൂരം രണ്ടു മണിക്കൂർ ഏഴു മിനിറ്റുകൊണ്ട് ട്രെയിൻ പൂർത്തിയാക്കും.
10 കോച്ചുകളുള്ള അതിവേഗ ട്രെയിനിന്‍റെ ടോയ്‌ലറ്റുകൾക്കെല്ലാംതന്നെ അധിക വലുപ്പമുണ്ടായിരിക്കും. ടോയ്‌ലറ്റുകളും മൂത്രപ്പുരകളും ഒന്നിടവിട്ടുള്ള ബോഗികളിലായിരിക്കും സജ്ജീകരിക്കുക.

