മൂന്ന് എംപിമാരുടെ അംഗത്വം റദ്ദാക്കാൻ ബഹ്റൈൻ പാർലമെന്ററി സമിതി ശുപാർശ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പാർലമെന്റിലെ മൂന്ന് പ്രമുഖ അംഗങ്ങളുടെ അംഗത്വം റദ്ദാക്കാൻ പാർലമെന്റിന്റെ ലെജിസ്ലേറ്റീവ് ആന്റ് ലീഗൽ അഫയേഴ്സ് കമ്മിറ്റി ശുപാർശ ചെയ്തു. ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാൻ, സർവീസ് കമ്മിറ്റി ചെയർമാൻ മമദൂഹ് അൽ സാലിഹ്, ഡോ. മെഹ്ദി അൽ ഷുവൈഖ് എന്നിവരെ പുറത്താക്കണമെന്ന ആവശ്യത്തിനാണ് സമിതി അംഗീകാരം നൽകിയത്.
40 അംഗ പാർലമെന്റിൽ സ്പീക്കർ അഹമ്മദ് അൽ മുസല്ലം ഉൾപ്പെടെ 37 പേരും ഈ ആവശ്യത്തെ പിന്തുണച്ച് ഒപ്പിട്ടിട്ടുണ്ട്. ആരോപണവിധേയരായ മൂന്ന് എംപിമാരും തിങ്കളാഴ്ച നടന്ന സമിതി യോഗത്തിൽ ഹാജരായി തങ്ങളുടെ വിശദീകരണം നൽകി. ഇതിന് ശേഷമാണ് സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ബഹ്‌റൈന് നേരെ നടന്ന ഇറാൻ ആക്രമണങ്ങളെ അനുകൂലിച്ചവർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ചതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ഇത് എംപിമാരുടെ സത്യപ്രതിജ്ഞാ ലംഘനവും ദേശീയ ഐക്യത്തിന് വിരുദ്ധവുമാണെന്ന് ഒപ്പിട്ടവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ റിപ്പോർട്ട് ചർച്ച ചെയ്യുകയും അന്തിമ തീരുമാനമെടുക്കുകയും ചെയ്യും. അബ്ദുൽനബി സൽമാൻ പുറത്താക്കപ്പെട്ടാൽ പുതിയ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കുന്ന കാര്യവും സമിതിയുടെ പരിഗണനയിലുണ്ട്.
dsfgdfsg

