അപകടത്തിനിടയാക്കിയ ചരക്കുകപ്പൽ നാലുമാസം മുൻപ് യുഎസിൽ തടഞ്ഞുവച്ചിരുന്നതായി വിവരം
കൊച്ചി : കൊച്ചിയിൽ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ചരക്കുകപ്പൽ മുൻപും ഗുരുതര സുരക്ഷാ വീഴ്ചകൾ വരുത്തിയിരുന്നതായി റിപ്പോർട്ട്.
'ആംബർ-എൽ' ചരക്കുകപ്പൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നാലുമാസം മുൻപ് യുഎസിൽ നടപടി നേരിട്ടതായി കോസ്റ്റൽ പൊലീസിനു വിവരം ലഭിച്ചു. കപ്പലിന്റെ ഗതി നിയന്ത്രിക്കുന്ന സ്റ്റിയറിങ് സംവിധാനത്തിൽ ഒന്നിലേറെ തകരാറുകളും പ്രധാന എൻജിനിൽനിന്നു തണുത്ത വെള്ളം ചോരുന്നതും കണ്ടെത്തിയതിനാൽ ഫെബ്രുവരിയിൽ ദിവസങ്ങളോളം പോർട്ട്ലാൻഡ് തുറമുഖത്തു കപ്പൽ തടഞ്ഞുവച്ചതിന്റെ രേഖകൾ കോസ്റ്റൽ പൊലീസിനു ലഭിച്ചു.
ഇതേ തകരാറുകളാണോ ഇപ്പോഴത്തെ അപകടത്തിനു വഴിവച്ചതെന്നു പരിശോധിക്കേണ്ടിവരും. പാനമയിൽ റജിസ്റ്റർ ചെയ്ത ഈ ചരക്കുകപ്പൽ 2000ലാണു നിർമാണം പൂർത്തിയാക്കിയത്. 14.3 നോട്ടിക്കൽ മൈൽ പരമാവധി വേഗമുള്ള 'ആംബർ-എൽ' ജൂൺ ഒന്നിനാണു ചൈനയിലേക്കു യാത്ര പുറപ്പെട്ടത്. 30,000 ടൺ വളമാണു കപ്പലിൽ
പാനമ കൊടിയാണു കപ്പലിൽ ഉയർത്തുന്നത്. പാനമയിൽ റജിസ്റ്റർ ചെയ്ത രണ്ടു ചരക്കുകപ്പലുകളാണു പോർട്ട്ലാൻഡിൽ ഫെബ്രുവരിയിൽ തടഞ്ഞുവച്ചത്. അറ്റ്ലാന്റിക് റൂബി എന്ന കപ്പലിലും സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും ആംബർ എല്ലിലെ തകരാറുകൾ ഗുരുതരമായിരുന്നു. അമേരിക്കൻ തീര പരിധിയിൽ പ്രവേശിക്കുന്ന വിദേശ കപ്പലുകളിൽ പോർട്ട് സ്റ്റേറ്റ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായാണു കോസ്റ്റ് ഗാർഡ് സുരക്ഷാ പരിശോധന നടത്തുന്നത്.
ജീവനക്കാരുടെ സുരക്ഷയും സമുദ്ര മലിനീകരണം കുറയ്ക്കലും ലക്ഷ്യമിട്ടുള്ള പരിശോധനയിൽ നിലവാരമില്ലാത്ത കപ്പലുകൾക്കു യാത്രാനുമതി നിഷേധിക്കും. ഈ പരിശോധനയ്ക്കിടയിലാണ് ആംബർ എല്ലിലെ പ്രശ്നങ്ങൾ കണ്ടെത്തിയത്.

