ഇന്ത്യയ്ക്ക് വൻ പ്രതിരോധ നേട്ടം; ബാലിസ്റ്റിക് മിസൈൽ കവച പരീക്ഷണം വൻ വിജയം!
ഷീബ വിജയൻ
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചത്തിന്‍റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഇതോടെ ഇത്തരം അത്യാധുനിക പ്രതിരോധ സംവിധാനമുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു.
ജൂൺ 10, 11 തീയതികളിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ അവസാനഘട്ട പരീക്ഷണങ്ങൾ നടത്തിയത്. അന്തരീക്ഷത്തിന് ഉള്ളിലും പുറത്തും വച്ച് ശത്രു മിസൈലുകളെ തടയാൻ ശേഷിയുള്ള ഇന്‍റർസെപ്റ്റർ മിസൈലുകളാണ് ഈ പരീക്ഷണത്തിൽ പ്രയോഗിച്ചത്. പരീക്ഷണത്തിൽ ഇന്‍റർസെപ്റ്റർ മിസൈലുകൾ അവയുടെ ലക്ഷ്യങ്ങൾ വിജയകരമായി തകർത്തു.
മിസൈൽ പ്രതിരോധ പദ്ധതി പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് വികസിപ്പിച്ചിരിക്കുന്നത്. അന്തരീക്ഷത്തിനുള്ളിൽ വച്ച് മിസൈലുകളെ തകർക്കുന്ന പൃഥ്വി ഡിഫൻസ് വെഹിക്കിൾ, അഡ്വാൻസ്ഡ് എയർ ഡിഫൻസ് എന്നിവ ഉൾപ്പെടുന്ന ഒന്നാം ഘട്ടം മുമ്പ് പൂർത്തിയായിരുന്നു. എഡി-1, എഡി-2 എന്നീ ഇന്‍റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ച് അന്തരീക്ഷത്തിന് പുറത്തുവച്ച് മിസൈലുകളെ തകർക്കുന്നതാണ് രണ്ടാം ഘട്ടം. ഈ പരീക്ഷണ വിജയത്തോടെ അത്യാധുനിക സാങ്കേതികവിദ്യ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിച്ചേർന്നു.
defsdeseds

