കുംഭമേള വൈറൽ പെൺകുട്ടിക്ക് പ്രത്യേക പോലീസ് സംരക്ഷണം നൽകണം ; ഹൈക്കോടതി
ഷീബ വിജയൻ
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിക്ക് ആശ്വാസം. പെൺകുട്ടിക്ക് ഹൈക്കോടതി പ്രത്യേക സംരക്ഷണം നൽകി. കോടതിയെ അറിയിക്കാതെ പെൺകുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറരുതെന്നാണ് നിർദേശം. മധ്യപ്രദേശ് പൊലീസിനെന്നല്ല ആർക്കും പെൺകുട്ടിയെ കൈമാറരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്.
പെൺകുട്ടി ആവശ്യപ്പെട്ടാൽ ഉടൻ തന്നെ പൊലീസ് സംരക്ഷണം നൽകണമെന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യത്തിൽ പൊലീസിനെ ബന്ധപ്പെടണമെന്നാണ് മറ്റൊരു നിർദേശം. പെൺകുട്ടിയുടെ ആശങ്ക പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.
നാട്ടിലേക്ക് മടക്കി അയച്ചാൽ ദുരഭിമാന ഹത്യയ്ക്ക് വിധേയയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. പെൺകുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്നായിരുന്നു ദേശീയ പട്ടികജാതി/പട്ടികവർഗ കമ്മീഷന്റെ നിർദേശം. എന്നാൽ ദേശീയ പട്ടികജാതി/പട്ടികവർഗ കമ്മീഷന് എങ്ങനെയാണ് ഇത്തരത്തിലൊരു ഉത്തരവ് ഇറക്കാൻ കഴിയുന്നതെന്നും കോടതി ചോദിച്ചു.
എറണാകുളം സെൻട്രൽ പൊലീസ് എസ്എച്ച്ഒ നേരിട്ട് ഹൈക്കോടതി രജിസ്ട്രിക്ക് കത്ത് നൽകിയതിലും ഹൈക്കോടതി വിമർശനം ഉയർത്തി. എസ്എച്ച്ഒയെ സർക്കാർ അഭിഭാഷകൻ ഉപദേശിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് പാലാരിവട്ടം പൊലീസ് പെൺകുട്ടിക്ക് സംരക്ഷണം ഉറപ്പ് നൽകിയിരുന്നു. സംരക്ഷണത്തിനായി വനിതാ എഎസ്ഐയെ നിയോഗിക്കുകയും ചെയ്തു. നിലവിൽ പെൺകുട്ടിയുടെ ഹരജി കോടതി വീണ്ടും പരിഗണിക്കുകയായിരുന്നു.
ാൗൈാൗൈൗൈ

