മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തിരിച്ചടി; അംബര്‍നാഥിലെ 12 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു
ഷീബ വിജയൻ
മുംബൈ: മഹാരാഷ്ട്രയിലെ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുമായി പ്രാദേശിക തലത്തിൽ സഖ്യമുണ്ടാക്കിയതിന് പിന്നാലെ ഹൈക്കമാൻഡ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് കൗൺസിലർമാർ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്.
ഡിസംബര്‍ 20-ന് നടന്ന തെരഞ്ഞെടുപ്പില്‍ 60 അംഗ കൗണ്‍സിലില്‍ ഷിന്‍ഡെ വിഭാഗം ശിവസേനയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ ഇവരെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപി, കോൺഗ്രസ്, അജിത് പവാർ പക്ഷം എൻസിപി എന്നിവർ ചേർന്ന് 'അംബര്‍നാഥ് വികാസ് അഘാഡി' എന്ന സഖ്യം രൂപീകരിക്കുകയായിരുന്നു. ഈ സഖ്യത്തിന്റെ പിന്തുണയോടെ ബിജെപി സ്ഥാനാർത്ഥി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പ്രകോപിതരായാണ് കോൺഗ്രസ് നേതൃത്വം കൗൺസിലർമാരെ പുറത്താക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാന്റെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്. ഭരണസഖ്യമായ മഹായുതിയിലെ കക്ഷികൾ തമ്മിലുള്ള ഭിന്നതയും ഈ നീക്കത്തോടെ മറനീക്കി പുറത്തുവന്നു.
asaasQAW

