വാഹനാപകടത്തിൽ 30% വൈകല്യം സംഭവിച്ച വ്യക്തിക്ക് 15,000 ദിനാർ നഷ്ടപരിഹാരം നൽകാൻ ബഹ്റൈൻ കോടതി ഉത്തരവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 30 ശതമാനം സ്ഥിരമായ വൈകല്യം സംഭവിച്ച വ്യക്തിക്ക് 15,000 ബഹ്റൈനി ദിനാർ (ഏകദേശം 33 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ഹൈ സിവിൽ കോടതി ഉത്തരവിട്ടു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറും ഇൻഷുറൻസ് കമ്പനിയും സംയുക്തമായി ഈ തുക നൽകണം. കോടതി ചെലവുകളും നിയമപരമായ മറ്റ് ചെലവുകളും പ്രതികൾ വഹിക്കണമെന്നും വിധിയിൽ പറയുന്നു.

ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി. ഇതേ അപകടവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ഡ്രൈവർക്ക് നേരത്തെ മൂന്ന് മാസം തടവും 500 ദിനാർ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീൽ തള്ളിയതോടെയാണ് ഇര സിവിൽ കോടതിയെ സമീപിച്ചത്. അപകടത്തിൽ ഇരയുടെ വലതു കാൽ ഒടിയുകയും തലയ്ക്കും കൈയ്ക്കും വാരിയെല്ലുകൾക്കും സന്ധികൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് 30 ശതമാനം സ്ഥിരമായ വൈകല്യം സ്ഥിരീകരിച്ചത്.

കേസ് ഫയൽ ചെയ്യാൻ സമയപരിധി കഴിഞ്ഞുവെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി തള്ളി. ക്രിമിനൽ നടപടികൾ പൂർത്തിയായി അന്തിമ വിധി വന്നതിന് ശേഷം മാത്രമേ സിവിൽ കേസിനുള്ള സമയപരിധി കണക്കാക്കൂ എന്ന് കോടതി വ്യക്തമാക്കി. ശാരീരിക പരിക്കുകൾക്കും വൈകല്യത്തിനും 14,000 ദിനാറും, മാനസിക വിഷമങ്ങൾക്ക് 1,000 ദിനാറും ഉൾപ്പെടെയാണ് ആകെ 15,000 ദിനാർ അനുവദിച്ചത്. കൂടാതെ കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണ്ണമായി നൽകുന്നത് വരെ ഇൻഷുറൻസ് കമ്പനി 3 ശതമാനം വാർഷിക പലിശയും നൽകണമെന്ന് കോടതി ഉത്തരവിട്ടു.

article-image

dsfgdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed