എബോള ആശങ്ക: മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബഹ്റൈനിൽ താൽക്കാലിക യാത്രാവിലക്ക്
പ്രദീപ് പുറവങ്കര
മനാമ: ആഫ്രിക്കൻ രാജ്യങ്ങളിൽ വീണ്ടും എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗത്ത് സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബഹ്റൈൻ താൽക്കാലിക വിലക്കേർപ്പെടുത്തി. 2026 മേയ് 19 മുതൽ വിലക്ക് ഉടനടി പ്രാബല്യത്തിൽ വന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾക്കും, കഴിഞ്ഞ 30 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ബഹ്റൈനിലേക്ക് എത്തുന്ന മറ്റ് വിദേശികൾക്കും ഈ യാത്രാവിലക്ക് ബാധകമായിരിക്കും. എബോള വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന (WHO) നൽകിയ പുതിയ വിലയിരുത്തലുകളുടെയും ജാഗ്രതാ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ബഹ്റൈന്റെ ഈ അടിയന്തര നടപടി.
എന്നാൽ, ഈ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന ബഹ്റൈൻ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. പകരം, അവർ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള കർശനമായ ആരോഗ്യ പരിശോധനകൾക്കും പ്രതിരോധ പ്രോട്ടോക്കോളുകൾക്കും വിധേയരാകേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
gfgdfg

