ഇറാനെതിരെയുള്ള വ്യോമാക്രമണം ശക്തമാക്കും: മുന്നറിയിപ്പുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി
പ്രദീപ് പുറവങ്കര
ടെൽ അവീവ്: ഇറാനെതിരെയുള്ള സൈനിക നടപടികൾ വരും ദിവസങ്ങളിൽ അതിശക്തമാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഇന്ന് നടന്ന ഉന്നതതല സൈനിക അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. ഇറാനിലെ ഭീകര ഭരണകൂടത്തിനും അവരുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ പ്രതിരോധ സേനയും അമേരിക്കൻ സൈന്യവും ചേർന്ന് നടത്തുന്ന ആക്രമണങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ സൈനിക നീക്കം ലക്ഷ്യങ്ങൾ പൂർത്തിയാകാതെ അവസാനിപ്പിക്കില്ലെന്ന് കാറ്റ്സ് പറഞ്ഞു. ഇറാന്റെ കമാൻഡർമാരെ വധിക്കാനും അവരുടെ തന്ത്രപരമായ സൈനിക ശേഷി തകർക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്. ഇസ്രായേലിനും മേഖലയിലെ അമേരിക്കൻ താല്പര്യങ്ങൾക്കും ഭീഷണിയാകുന്ന എല്ലാ ഘടകങ്ങളെയും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെ ഇറാന്റെ നതാൻസ് ആണവനിലയത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഈ പുതിയ മുന്നറിയിപ്പ്. യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴും ഇസ്രായേൽ സൈന്യവും ജനതയും പൂർണ്ണ സജ്ജമാണെന്നും എല്ലാ യുദ്ധലക്ഷ്യങ്ങളും കൈവരിക്കും വരെ പിന്നോട്ടില്ലെന്നും കാറ്റ്സ് പ്രഖ്യാപിച്ചു.
cvbbc



