ഊർജ്ജ വിപണിയിൽ സ്ഥിരത ഉറപ്പാക്കാൻ സംയുക്ത നീക്കം; ഇറാൻ ആക്രമണത്തെ അപലപിച്ച് വൻശക്തി രാജ്യങ്ങൾ
ശാരിക I അന്തർദേശീയം
ലണ്ടൻ: ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനും ലക്ഷ്യമിട്ട് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും സംയുക്ത പ്രസ്താവന പുറത്തിറക്കി. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഇത്തരം പ്രകോപനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം സുരക്ഷിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സഹകരണങ്ങൾക്കും തയ്യാറാണെന്ന് രാജ്യങ്ങൾ വ്യക്തമാക്കി. ഇതിനായുള്ള തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ നീക്കങ്ങളെ പ്രസ്താവന സ്വാഗതം ചെയ്തു.
ഊർജ്ജ വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനായി എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പ്രമുഖ ഉൽപ്പാദക രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാന എണ്ണശേഖരം (Strategic Oil Reserves) വിട്ടുനൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത രാജ്യങ്ങൾ, വിപണിയിലെ വിലക്കയറ്റം തടയാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. നിലവിലെ പ്രതിസന്ധി സാമ്പത്തികമായി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെയും സഹായത്തോടെ ആവശ്യമായ പിന്തുണ നൽകുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
aa



