കുവൈത്തിൽ അഞ്ച് ദിവസം കൊണ്ട് 662 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: തൊഴിൽ, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് അധികൃതർ നടത്തുന്ന പരിശോധകൾ തുടരുന്നു. 447 പുരുഷന്മാരെയും 215 സ്‍ത്രീകളെയുമാണ് ഇങ്ങനെ അഞ്ച് ദിവസത്തിനുള്ളിൽ നാടുകടത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലി ചെയ്യുന്നവർക്കും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവർക്കും രേഖകൾ ശരിയാക്കി താമസവും ജോലിയും നിയമ വിധേയമാക്കാൻ നേരത്തെ സമയം നൽകിയിരുന്നു. ആദ്യം നൽകിയ സമയ പരിധി പിന്നീട് പല തവണ ദീർഘിപ്പിക്കുകയും ചെയ്‍തു. ഇതിന് ശേഷമാണ് ശക്തമായ പരിശോധന ആരംഭിച്ചിരിക്കുന്നത്. നിയമലംഘകരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഒക്ടോബർ 17 മുതൽ 25 വരെയുള്ള കണക്കുകൾ പ്രകാരം 662 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമലംഘകരെ കണ്ടെത്താനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനയാണ് ദിവസവും നടന്നുവരുന്നത്.