കുവൈത്ത് സർക്കാർ സർവ്വീസിൽ നിന്ന് 3600 വിദേശികളെ കൂടി പിരിച്ചുവിടുന്നു
കുവൈത്ത് സിറ്റി : സ്വദേശിവൽക്കരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സർക്കാർ സർവ്വീസിൽനിന്ന് 3600 വിദേശികളെ കൂടി പിരിച്ചുവിടുനിനു. നവംബറോടെ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാർ ഉത്തരവ് സിവിൽ സർവ്‍വീസ് കമ്മീഷൻ വിവിധമന്ത്രാലയങ്ങൾക്ക് നൽകി. ജൂലൈയോടെ 2690 വിദേശികളെ ഒഴിവാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നവംബറോടെ പട്ടിക 3600−ലേക്ക് ഉയരുമെന്ന് സർക്കാർ ഉന്നത വക്താവ് അറിയിച്ചു.
അടുത്ത വർഷത്തോടെ സർവ്വീസിൽനിന്ന് പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഡോക്ടർ തുടങ്ങിയ പ്രധാന തസ്തികകളിൽ വിദേശികളെ തുടരാൻ അനുവദിക്കും. അക്കൗണ്ടന്റ്, നിയമ വിദഗ്ദ്ധർ എന്നീ തസ്തികയിലുള്ള വിദേശികളെയും ഒഴിവാക്കില്ല. ഈ തസ്തികകളിൽ പരിചയസന്പന്നരുടെ ദൗർലഭ്യം കണക്കിലെടുത്താണ് ഇതെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇതിനിടെ 65 വയസ്സ് പൂർത്തിയാക്കിയ വിദേശികളെ സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്.
നഴ്‌സ്, ഫാർമസിസ്റ്റ്, എക്‌സ്‌റേ− ലാബ് ടെക്‌നീഷ്യൻ തസ്തികകളിലുള്ളവരെയാണ് സർവ്വീസിൽനിന്ന് പിരിച്ചു വിടുന്നത്. പ്രവാസികളെ പ്രതിസന്ധിയിലാക്കി സ്വകാര്യമേഖലയിലും സ്വദേശിവൽക്കരണം ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.

