കുവൈത്തിൽ 134 ഇന്ത്യക്കാർക്ക് ജയിൽ ശിക്ഷയിൽ ഇളവ്
കുവൈത്ത് സിറ്റി : കുവൈത്തിൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ആശ്വാസം. തടവിൽ കഴിയുന്ന 134 പേർക്ക് ശിക്ഷായിളവ് പ്രത്യേക അമീരി ഉത്തരവ് പ്രകാരം ലഭിച്ചതായി കേന്ദ്രം സർക്കാർ അറിയിച്ചു. വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന 15 ഇന്ത്യക്കാരുടെ തടവ് ജീവപര്യന്തമാക്കി കുറച്ചു. ഇതിനു പുറമെ 119 ഇന്ത്യക്കാരുടെ തടവ് ശിക്ഷ ഇളവ് ചെയ്തു. ഇക്കാര്യം വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംങാണ് വ്യക്തമാക്കിയത്.
ശിക്ഷയിളവ് ലഭിച്ച 53 പേരുടെ ജീവപര്യന്തം തടവ് 20 വർഷമായിട്ടാണ് കുറച്ചത്. ഇതുകൂടാതെ 18 പേരുടെ തടവ് ശിക്ഷ ഒന്പതു മാസമായിട്ടും 25 പേരുടെ ആറു മാസമായിട്ടും ഒരാളുടെ മൂന്നു മാസമായിട്ടും കുറച്ചു. തടവിൽ കഴിയുന്ന 22 പേരെ ഉടൻ മോചിപ്പിക്കും.
മറ്റു ഗൾഫ് രാജ്യങ്ങളിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ശിക്ഷയിളവ് നൽകുന്നതിനുള്ള ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. പക്ഷേ വിഷയത്തിൽ കുവൈത്ത് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എല്ലാ വർഷവും അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവ് ശിക്ഷയിളവ് നൽകുന്ന പതിവുണ്ട്. 1207 തടവുകാർക്ക് ഇത്തവണ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഈ പട്ടികയിൽ വിദേശികളുമുണ്ടെന്നാണ് വിവരം.

