യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്
വയനാട്ടിലെ വെണ്ണിയോട്ടില്‍ യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തു. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജന്‍, അമ്മ ബ്രാഹ്‌മിലി എന്നിവര്‍ക്ക് എതിരെയാണ് നടപടി. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കേസെടുത്തതിന് പിന്നാലെ ഭര്‍ത്താവും വീട്ടുകാരും കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ദര്‍ശനയുടെ വീട്ടിലെത്തി റിപ്പോര്‍ട്ട് തേടി.
കുടുംബത്തിനെതിരെ മുമ്പ് കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നീതി ലഭിച്ചില്ലെന്നാണ് ദര്‍ശനയുടെ കുടുംബം പറയുന്നത്. 5 മാസം ഗര്‍ഭിണിയായിരുന്ന ദര്‍ശന കഴിഞ്ഞ ജൂലൈ 13-നാണ് മകള്‍ ദക്ഷയുമായി പാത്തിക്കല്‍ പാലത്തിന് മുകളില്‍ നിന്ന് വെണ്ണിയോട് പുഴയിലേക്ക് ചാടിയത്. ദര്‍ശനയെ രക്ഷപ്പെടുത്തിയെങ്കിലും ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നതിനാല്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് 5 വയസുകാരി മകള്‍ ദക്ഷയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തത്. ഭര്‍ത്താവ് ഓംപ്രകാശിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് രണ്ട് തവണ ഗര്‍ഭം അലസിപ്പിച്ചതിനാല്‍ മാനസിക സമര്‍ദ്ദത്തിലായിരുന്നു യുവതി.
adsadsadsads

