സര്‍വത്ര ഗൂഢാലോചന, എഐ കാമറ ഇടപാടില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്
എഐ കാമറ ഇടപാടില്‍ സര്‍വത്ര ഗൂഢാലോചന നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരും കെല്‍ട്രോണും എസ്ആര്‍ഐടിയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും സതീശന്‍ ആരോപിച്ചു. 235 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത് മുതല്‍ ഗൂഢാലോചന നടന്നു. കോടിക്കണക്കിന് രൂപ കൊള്ളയടിക്കാന്‍ വേണ്ടി വ്യാജ എസ്റ്റിമേറ്റാണ് തയാറാക്കിയത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് ഉപകരാര്‍ നല്‍കാന്‍ പാടില്ലെന്ന കരാർ വ്യവസ്ഥ ലംഘിച്ചെന്നും സതീശൻ ചൂണ്ടിക്കാട്ടി. കരാർ മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മില്‍ മറ്റൊരു കരാറുണ്ടാക്കി. ഈ കരാറിന്‍റെ ഭാഗമായി പ്രസാദിയ, അല്‍ ഹിന്ദ് എന്നീ കമ്പനികളുമായി കണ്‍സോര്‍ഷ്യം രൂപീകരിച്ചു. പിന്നീട് കെല്‍ട്രോണ്‍ അറിയാതെ ഇ-സെന്‍ട്രിക് എന്ന കമ്പനിയുമായി എസ്ആര്‍ഐടി വീണ്ടും കരാറുണ്ടാക്കി.
കരാറിലെ വ്യവസ്ഥകളെല്ലാം ലംഘിക്കാന്‍ കറക്കുകമ്പനികള്‍ക്കെല്ലാം അനുവാദം നല്‍കി. കെല്‍ട്രോണ്‍ അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടന്നതെന്നും സതീശന്‍ കൂട്ടിചേർത്തു. പദ്ധതിയുടെ ആദ്യാവസാനം നടന്ന ഗൂഢാലോചനയും നിയമലംഘനവുമാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന് കരാറില്‍ പങ്കാളിത്തമുണ്ടെന്ന വിവരവും പുറത്തുവന്നു. ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ വീടിനകത്തെത്തിയിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
DFSSDSFDS
