ഹണിട്രാപ്പ്; അറുപതിയെട്ടുകാരന്റെ 23 ലക്ഷം തട്ടിയ വ്ളോഗർ ദമ്പതികൾ അറസ്റ്റിൽ
അറുപതിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം തട്ടിയ വ്ളോഗർമാരായ ദമ്പതികൾ അറസ്റ്റിൽ. താനൂർ സ്വദേശി റാഷിദ(30) ഭർത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരാണ് അറസ്റ്റിലായത്. കൽപകഞ്ചേരി സ്വദേശിയായ വ്യാപാരിയുടെ കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. നിഷാദിനേയും, റാഷിദയേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചു. കൈക്കുഞ്ഞ് ഉളളതിനാൽ റാഷിദയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലാണ് റാഷിദയും നിഷാദും പ്രമുഖ വ്യാപാരിയായ 68−കാരനെ സൗഹൃദം നടിച്ച് ഹണിട്രാപ്പിൽ കുടുക്കിയത്.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങി സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് റാഷിദയും നിഷാദും. ട്രാവൽ വ്ളോഗറാണെന്ന് പരിചയപ്പെടുത്തി റാഷിദയാണ് 68−കാരനുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ആലുവയിലെ ഫ്ളാറ്റിലേക്ക് ഇയാളെ ക്ഷണിച്ചു. ഭർത്താവ് അറിഞ്ഞാൽ പ്രശ്നമില്ലെന്നും ഇതെല്ലാം ഭർത്താവിന് സമ്മതമാണെന്നും പറഞ്ഞാണ് 68−കാരനെ യുവതി വിളിച്ചുവരുത്തിയത്. ഇവിടെവെച്ച് ദമ്പതിമാർ ദൃശ്യങ്ങൾ രഹസ്യ ക്യാമറയിൽ പകർത്തുകയും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി പല തവണകളായി 23 ലക്ഷം രൂപയാണ് 68−കാരനിൽ നിന്ന് ദമ്പതിമാർ തട്ടിയെടുത്തത്. ഭീഷണി വർധിച്ചതോടെ കടം വാങ്ങി വരെ ഇയാൾ പ്രതികൾക്ക് പണം നൽകാൻ തുടങ്ങി. ഇതോടെയാണ് കുടുംബം വിവരങ്ങൾ അറിയുന്നത്. തുടർന്ന് കുടുംബം കൽപകഞ്ചേരി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പിു