കോട്ടയത്ത് ഭിക്ഷാടനം നടത്തിയ നാലുകുട്ടികളെ ചൈൽഡ്‌ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി

റെയിൽവേ സ്റ്റേഷന്‍ പരിസരത്തും സമീപത്തെ റോഡുകളിലുമായി ഭിക്ഷാടനം നടത്തിയ നാലുകുട്ടികളെ ആളുകൾ അറിയിച്ചതിനെത്തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. മൂന്നും അഞ്ചും ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. തെലുങ്കും ഹിന്ദിയും ഭാഷകളാണ് കുട്ടികൾ സംസാരിക്കുന്നത്. കുട്ടികൾക്കൊപ്പം മുതിർന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവർ രക്ഷിതാക്കളാണോ എന്ന് വ്യക്തമല്ല. ഓണ ദിവസങ്ങളിലാണ് സംഘം ട്രെയിനിൽ കോട്ടയത്തെത്തിയത് എന്നാണ് വിവരം. ഇന്ന് രാവിലെയാണ് കോട്ടയം റെയിൽവേ സ്റ്റേഷന്‍ പരിസരത്ത് ബാലഭിക്ഷാടനം നടന്നത്.
കുട്ടികൾ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയിൽ പെട്ട ചിലർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ യാതൊരു ഔദ്യോഗിക രേഖകളും കൂടെയുള്ളവരിൽ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടികളെ താൽക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തിൽ പരിപാലിക്കും. മാതാപിതാക്കളാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഒപ്പമുള്ളവർ എത്തിയാൽ കുട്ടികളെ വിട്ടുനൽകാനാണ് നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം.
cgjfvjk