അങ്കണവാടിയിലെ വാട്ടർ‍ടാങ്കിൽ‍ ചത്ത എലിയും പുഴുക്കളും


തൃശൂർ‍ ചേലക്കര പാഞ്ഞാൾ‍ തൊഴുപ്പാടം അങ്കണവാടിയിലെ കുടിവെള്ളത്തിൽ‍ പുഴുവും ചത്ത എലിയും. സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കൾ‍ അങ്കണവാടിയിലെ വാട്ടർ‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകൾ‍ കണ്ടത്. വാട്ടർ‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കൾ‍ പറയുന്നത്. ഈ ടാങ്കിൽ‍ നിന്നും കുട്ടികൾ‍ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്. 

വാട്ടർ‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായെന്ന് രക്ഷിതാക്കൾ‍ ആരോപിക്കുന്നു. വെള്ളം കുടിച്ച് കുട്ടികൾ‍ക്ക് അസ്വസ്ഥതയുണ്ടായെന്നും രക്ഷിതാക്കൾ‍ ആരോപിച്ചു. 

പതാക ഉയർ‍ത്തലിനെത്തിയ രക്ഷിതാക്കളിൽ‍ ചിലർ‍ക്ക് വാട്ടർ‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടർ‍ടാങ്ക് പരിശോധിച്ചത്. ചത്ത പല്ലിയുടേയും എലിയുടേയും അവശിഷ്ടമുള്ള വെള്ളത്തിൽ‍ പുഴു നുരയ്ക്കുന്നത് കണ്ടതോടെ രക്ഷിതാക്കൾ‍ കടുത്ത പ്രതിഷേധമുയർ‍ത്തി. കുട്ടികൾ‍ക്ക് നിരന്തരം അസുഖങ്ങളുണ്ടാകുന്നതിന് കാരണം ഈ വെള്ളമാണെന്നും രക്ഷിതാക്കൾ‍ ആരോപിച്ചു. ആരോഗ്യവകുപ്പുദ്യോഗസ്ഥർ‍ നടത്തിയ പരിശോധനയിൽ‍ സംഭവത്തിൽ‍ ഗുരുതര വീഴ്ച അങ്കണവാടി ജീവനക്കാർ‍ക്കുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് ഹെൽ‍ത്ത് ഇൻസ്‌പെക്ടർ‍ ബിനോയ് തോമസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെത്തുടർ‍ന്ന് പഴയന്നൂർ‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

You might also like

Most Viewed