നെടുമ്പാശേരി വിമാനത്താവളം വഴി മുമ്പും സ്വര്‍ണം കടത്തി; കസ്റ്റംസിനോട് നിര്‍മാതാവ് സിറാജുദ്ദീന്‍


കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി താന്‍ ആദ്യമായല്ല സ്വര്‍ണം കടത്തുന്നതെന്ന് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യകണ്ണി സിനിമാ നിര്‍മാതാവ് സിറാജുദ്ദീന്‍. മുമ്പും ഇതേ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സിറാജുദ്ദീന്‍ കസ്റ്റംസിനോട് തുറന്നു സമ്മതിച്ചു. ചാര്‍മിനാര്‍, വാങ്ക് എന്നീ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദീന്‍. ബലാത്സംഗക്കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിമന് ദുബായില്‍ ഒളിത്താവളം ഒരുക്കിയത് ഇയാളാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീന്‍. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ എ ഇ ഷാബിന്‍ ഇബ്രാഹിം, ഡ്രൈവര്‍ നകുല്‍ എന്നിവരെ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ അവസാനത്തോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ കാര്‍ഗോ ആയി വന്ന ഇറച്ചി അരിയല്‍ യന്ത്രത്തില്‍ 2.23 കിലോ തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം കാറില്‍ യന്ത്രം കടത്തുകയായിരുന്നു.

ദുബായിലായിരുന്ന സിറാജുദ്ദീന്‍ മൂന്നാം സമന്‍സിലാണ് കൊച്ചിയിലെത്തിയത്. കേരളത്തിലേക്ക് കടത്താനുള്ള സ്വര്‍ണം ദുബായില്‍ സ്വന്തമായുള്ള ലെയ്ത്ത് വര്‍ക്ഷോപ്പില്‍ വിവിധ യന്ത്രങ്ങളിലും ഉപകരണങ്ങളിലും ഒളിപ്പിക്കുന്നതില്‍ വിദഗ്ധനാണ് സിറാജുദ്ദീന്‍. നിരവധി കള്ളക്കടത്ത് സംഘങ്ങളെ സിറാജുദ്ദീന്‍ ഈ രീതിയില്‍ സ്വര്‍ണം ഒളിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം കാറില്‍ യന്ത്രം കടത്തുകയായിരുന്നു. പ്രിവന്റീവ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഈ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സിനിമാ നിര്‍മാതാവായ കെ പി സിറാജുദ്ദീനാണ് യന്ത്രം അയച്ചതെന്നും ഷാബിനു വേണ്ടിയാണെന്നും കാര്‍ ഓടിച്ചിരുന്ന നകുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

You might also like

Most Viewed