ഷാജ് കിരണിന്റെ ഭീഷണി; ശബ്ദരേഖ 3 മണിക്ക് പുറത്തുവിടും
രഹസ്യമൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ ഫോൺ സംഭാഷണം ഇന്ന് ഉച്ചയ്ക്ക് 3ന് പുറത്തുവിടും. പാലക്കാട്ടുവച്ചായിരിക്കും ശബ്ദ രേഖ പുറത്തുവിടുക. സ്വപ്ന സുരേഷിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ് അറിയിച്ചിരുന്നു. തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണു ഷാജ് കിരൺ എത്തിയതെന്നും, വിജിലൻസ് ഡയറക്ടർ എം.ആർ.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.
തന്റെ ഫോൺ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്കുമാറിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഭീഷണിപ്പെടുത്തുമ്പോഴാണ് എഡിജിപി അജിത്കുമാർ ഷാജിന്റെ വാട്സാപ്പിൽ വിളിച്ചത്. തന്നോടു വിലപേശാനും ഒത്തുതീർപ്പുണ്ടാക്കാനുമാണ് ഷാജ് കിരണും ഇബ്രാഹിമും വന്നത്. ‘ഞാൻ ഇതിന്റെ മീഡിയേറ്ററാണ്. ഒന്നാം നമ്പറിനെ കാണാൻ പോകുകയാണ്. ഒന്നാം നമ്പർ വളരെ ദേഷ്യത്തിലാണ്’ എന്നു ഷാജ് കിരൺ പറഞ്ഞതായും സ്വപ്ന ആരോപിക്കുന്നു. എന്നാൽ മുഖ്യമന്ത്രി പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിൻ്റെ മറുപടി.